കഴിഞ്ഞ അമ്പതു വർഷമായി എന്റെ ഉള്ളിലെ നസ്രാണി ഉണരാൻ ശ്രമിക്കുകയാണ് .ശശികല ടീച്ചറുടെ ജല്പനങ്ങളും വട്ടായിലച്ചന്റെ വചന പ്രബോധനവും പലകുറി കേട്ടിട്ടും വാറ്റുചാരായം കൊണ്ടാത്മാഭിഷേകം നിരവധി തവണ നടത്തിയിട്ടും അവനുണരുന്നില്ല. ആത്മജ്ഞാനത്തിന്റെ ആന്തുറിയം തേടി എൻറെ ആത്മാവ് കേരളത്തിലങ്ങോളമിങ്ങോളം അലയുകയാണ്. എപ്പോഴെങ്കിലും ഉള്ളിന്റെ ഉള്ളിൽ നിന്നും ആ നസ്രാണി ഉണർന്ന് പുറത്തു വരാതിരിക്കില്ലെന്ന പ്രതീക്ഷ ഇപ്പോഴുമുണ്ട്.
ഇടവകയിൽ നിന്ന് ഇടവക തോറും കല്യാണവും മാമോദിസയും പെരവാസ്തോലിയുമുണ്ട് ഞാൻ അങ്ങനെ നടക്കും, അവനെ ഉണർത്താൻ വേണ്ട കുണ്ഡലനിയെ തേടി. പൂർവികർ പലർക്കും ഇതിനു വേണ്ട മന്ത്രം അറിയാമായിരുന്നു. പക്ഷെ ആരും പറഞ്ഞു തന്നില്ല. സ്വയം കണ്ടെത്തണമത്രെ.
ഈയിടെയായി മലമുകളിലൂടെ യാത്ര ചെയ്യുമ്പോൾ ആത്മാവിന് ഒരു ഉണർവ്വ് തോന്നുന്നുണ്ട്. ഇപ്പോൾ എനിക്കറിയാം ഞാൻ തേടുന്ന ആ മന്ന മലഞ്ചെരുവിലെവിടെയോ മറിഞ്ഞിരിക്കുന്നു. ഓരോ യാത്രയും അതു തേടിയാണെന്നും.
ഇന്ന് കാഞ്ഞിരപ്പുഴ പാലക്കയം പള്ളിയുടെ സെമിത്തേരിയിലുറങ്ങുന്ന കാരണവൻമാരോട് ആദിവ്യ മാർഗം ചോദിച്ച് കുറേ നേരം നിന്നു. ആകെ മൂകത ആരും മിണ്ടുന്നില്ല.
പെട്ടെന്ന് ആത്മാവിന്റെ അന്തരാളത്തിൽ നിന്നും ഒരു നവ മുകുളം പൊട്ടിമുളയ്ക്കുന്ന മൃദു സ്വരം കേട്ട് മാതിരി. എനിക്ക് സംശയമായി ഇനി അവനെങ്ങാനും ഉണർന്നോ ? ഞാൻ ചിന്തിച്ചുനോക്കി. എന്താവും കാര്യം ? ചുറ്റും സസൂക്ഷ്മം വീക്ഷിച്ചു. അപ്പോഴാണ് കാര്യം പിടികിട്ടിയത് ഞാൻ നിൽക്കുന്നത് അധ്വാനവർഗ്ഗ സിദ്ധാന്തത്തിൻറെ പ്രായോജകരും പ്രയോക്താക്കളുമായ ഒന്നു രണ്ടു തലമുറകൾ കൃഷിചെയ്ത മലമുകളിലാണ്. ഇവിടെ ആകെ ഒരു സംഗീതമേ യുള്ളു. കാരിരുമ്പ് കത്തി കൊണ്ട് സ്വന്തം ശരീരം ആസകലം വരഞ്ഞു കീറി തലമുറകൾക്ക് പാൽ ചുരത്തി നിൽക്കുന്ന റബർ മരങ്ങളുടെ താളാത്മകമായ തലയാട്ടിലിന്റെ മൃദു സ്വരം. അവന്റെ പാൽ കുടത്തിലേക്ക് നോക്കിയപ്പോഴാണ് പ്പോഴാണ് എന്റെ ഉള്ളിലെ നസ്രാണി ഉണരാൻ നോക്കിയത്. തലമുറകളുടെ കണ്ണീരാണവൻ ചുരത്തിയിട്ടിരിക്കുന്നത്. ഇതു കണ്ടാൽ ഉറക്കം നടിക്കുന്നവൻ വരെ ഉണരും